മഞ്ഞുത്തുള്ളികൾ പൊഴിഞ്ഞുവീഴുന്നൊരു
ഇളം പുലരിയിൽ,
ഈ പാഥയോരത്ത്,
മരച്ചില്ലകളിലൂടരിച്ചിറങ്ങുന്ന
ആ പുലരി ദീപവും നോക്കി
നീ നിന്നു.
നിശബ്ദതയുടെ ആഴങ്ങളിൽ,
ഏകാന്തതയുടെ നെരിപ്പോടിൽ,
അവഗണിക്കപ്പെട്ടവൻ്റെ
വേദനകൾ നീയറിഞ്ഞു.
വെറുക്കപ്പെട്ടവൻ്റെയും,
മനസ്സിലാക്കപ്പെടാത്തവൻ്റെയും,
അനാഥത്വത്തിൻ്റെ
നൊമ്പരങ്ങൾ നീ തിരിച്ചറിഞ്ഞു.
രണ്ട് മിഴിനീർ കണങ്ങൾ ഇറ്റ് വീണു .......
ഏറെ നേരം ..........
ഏറെ നേരം ആ പുലരി ദീപവും
നോക്കി നീ നിന്നു .
പടിക്കെട്ടുകളിറങ്ങവെ നീ
പിൻതിരിഞ്ഞു,
അവിടെ നിനക്കുവേണ്ടി
നിറഞ്ഞുനിൽക്കുന്ന മിഴികളൊന്നും
ഉണ്ടായിരുന്നില്ല.
വേദനകളെ കടിച്ചമർത്തിനിൽക്കുന്ന
ഹൃദയങ്ങളും ഉണ്ടായിരുന്നില്ല.
ശൂന്യത മാത്രം .........
എത്രയോ കാലങ്ങളോളം
നിനക്കു വേണ്ടി ആ പടിക്കെട്ടുകളിലവർ
കാത്ത് നിന്നിരുന്നു......
നിൻ്റെ ഓരോ വാക്കുകൾക്കുമായ്
ചെവിയോർത്തിരുന്നു......
പൊട്ടിച്ചിരിച്ചു.....
കുറ്റം പറഞ്ഞു......
കുശലം പറഞ്ഞു.....
താര രാജികളോളം നിന്നെയവർ
പുകഴ്ത്തിപ്പറഞ്ഞു......
രണ്ട് മിഴിനീർകണങ്ങൾ ഇറ്റ് വീഴവേ,
ഏകാകിയായ് നീ അവിടെനിന്നും
നടന്ന് നീങ്ങി......
ഒരുനാൾ
ആ മിഴിനീർ കണങ്ങളേയും
നീ നിൻ്റെ ഡയറിയിൽ ചേർത്തു.
"അന്യ വേർപാടിൽ
ദുഃഖിതർ ആരുമില്ല
അതിൽ സ്വന്ത നേട്ടം
ചികഞ്ഞെടുക്കാൻ
ശ്രമിക്കുന്നു മർത്യർ "
No comments:
Post a Comment