എൻ്റെ ദ്വീപിൽ നിന്നും
അവസാനത്തെ വഞ്ചിയും
എന്നെ പിരിഞ്ഞു പോയി.....
ഈ തീരത്ത് ഞാൻ മാത്രമായി.......
എപ്പോഴും ഈ തീരത്ത് ഞാനുണ്ടായിരുന്നു.
അവർ വന്നവർ ഒരുപാട് പേരുണ്ടായിരുന്നു.
എൻ്റെ ദ്വീപിലെ മുത്തുകളും പഴങ്ങളുമെല്ലാം
ഞാനവർക്ക് കാണിച്ചു കൊടുത്തു.
അവർ ചോദിച്ചു
ഞങ്ങൾക്കല്പം തരുമോ എന്ന്.......?
അവരെല്ലാം എന്നെ സ്നേഹിക്കുന്നവരല്ലേ.....
എൻ്റെ സ്വന്തമല്ലേ ...... എൻ്റെ സ്വന്തം......
ഞാനവർക്ക് എല്ലാം കൊടുത്തു.
ഒടുവിൽ അവർ ഓരോരുത്തരായ്
വിടപറയാൻ തുടങ്ങി.....
ഓരോരുത്തരോടും ഞാൻ
പോവരുതെന്ന് പറഞ്ഞു.
എങ്കിലും അവർക്ക് മറ്റാരുടെയോ അടുക്കലേക്ക്
പോകണമെന്ന് പറഞ്ഞു.....
ഏറ്റവുമൊടുവിൽ, ഞാനൊരിക്കലും
എന്നെ വിട്ട് പോവില്ലെന്ന് കരുതിയ
ആ അവസാന വഞ്ചിയും എൻ്റെ തീരം വിട്ട്
അകന്ന് പോകവേ.......
പോകരുതെന്ന് പറയണം
എന്നുണ്ടായിരുന്നു.....
പക്ഷേ,
തൊണ്ടയിൽ കുടുങ്ങിയ ഗദ്ഗദത്തിൻ്റെ
അതികഠിനമായ വേദന
വാക്കുകളെ പുറത്തേക്ക് വിട്ടില്ല.
ഒന്നുമില്ലാത്തവനെ ആർക്കു വേണം......
ഒരു ഭ്രാന്തനെ ആർക്കു വേണം.....
വേദനയോടെ ഞാൻ മനസ്സിലാക്കി,
ഒന്നുമില്ലാതായ ഒരു ഭ്രാന്തനിടം തരാൻ
ഈ ലോകത്തിലെ
ഒറ്റ മനുഷ്യമനസ്സിൽ പോലും
സ്ഥലമില്ലെന്ന്.